ലക്നോ: ഉത്തര്‍പ്രദേശില്‍ സമൂഹവിവാഹവേദിയില്‍ ചിപ്സ് പാക്കറ്റുകള്‍ കൈക്കലാക്കുന്നതിനിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് നിരവധിപേർക്ക് പരിക്ക്.
ഹാമിര്‍പുര്‍ ജില്ലയിലെ റാഠ് നഗരത്തിലാണ് സംഭവം. ചിപ്സ് പാക്കറ്റുകള്ക്കുവേണ്ടി അതിഥികള്‍ തിക്കിത്തിരക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
റാഠിലെ ബ്രഹ്മാനന്ദ് മഹാവിദ്യാലയയുടെ മൈതാനത്തായിരുന്നു മുഖ്യമന്ത്രിയുടെ സമൂഹവിവാഹ പദ്ധതിപ്രകാരം, സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന 383 വധൂവരന്മാരുടെ വിവാഹം നടന്നത്.
വിവാഹച്ചടങ്ങുകള്‍ അവസാനിച്ചതോടെ ലഘുഭക്ഷണവിതരണം ആരംഭിച്ചു. ഇതോടെ ചിപ്സ് പാക്കറ്റുകള്‍ കൈക്കലാക്കാന്‍ അതിഥികള്‍ പരക്കംപായുകയായിരുന്നു.
ചിപ്സ് പാക്കറ്റുകള്‍ പെട്ടിയില്‍നിന്ന് തട്ടിയെടുക്കാന്‍ നോക്കുന്നതിന്റേയും മറ്റുള്ളവരുടെ പക്കല്‍നിന്ന് പിടിച്ചെടുക്കുന്നതിന്റേയും മറ്റും ദൃശ്യങ്ങളാണ് പ്രചരിക്കുന്ന വീഡിയോയിലുള്ളത്. അതേസമയം, സംഭവസമയത്ത് സ്ഥിതി നിയന്ത്രണവിധേയമാക്കാന്‍ ഉദ്യോഗസ്ഥരൊന്നും അവിടെ ഇല്ലായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.